എല്ലാ ആത്മാവും രുചിക്കതെ പോകാത്ത കാര്യത്തെ കുറിച്ചുള്ള വേപഥു കൊള്ളുന്ന ചിന്ത മാത്രം ധാരാളം മതിയാകുമത്രെ;ദുരഭിമാനിയായ മനുഷ്യന്‍ സംസ്‌കരിക്കപ്പെടാന്‍.ദൈവം അനുഗ്രഹിക്കുമാറാകട്ടെ."...

Saturday, August 26, 2023

ഹാജി വിടവാങ്ങിയിട്ട്‌ അഞ്ചാണ്ട്

ചാവക്കാട്‌:ഹാജി കുഞ്ഞുമോന്‍ ഇമ്പാറക് വിടപറഞ്ഞിട്ട്‌ അഞ്ച് വര്‍‌ഷം പൂര്‍‌ത്തിയാകുന്നു.

2018 ആഗസ്റ്റ് 26 ഒരു ഞായറാഴ്‌ച പുലര്‍‌ച്ചയ്‌ക്കായിരുന്നു  ചാവക്കാട്ടുകാരുടെ പ്രിയങ്കരനായ  കാരണവരുടെ വിയോഗം.ചരിത്ര പ്രസിദ്ധമായ മണത്തല ജുമാ‌അത്ത് ഖബര്‍‌സ്ഥാനിലാണ്‌ ഈ പൗര പ്രമുഖന്‍ അന്ത്യ വിശ്രമം കൊള്ളുന്നത്.

ഹാജിയുടെ കുടുംബ ച്രിരിത്രവും ചരിത്രത്താളുകളില്‍ കാണാം.പതിനാല്‌ പതിനഞ്ച്‌ നൂറ്റാണ്ടുകളില്‍ ഉത്തര കേരള തീരത്തേയ്‌ക്ക്‌ പഴയകാല പത്തേമാരികളിലെത്തി മലഞ്ചരക്ക്‌ വ്യാപാര മേഖലയില്‍ വ്യാപൃതരായിരുന്ന അറേബ്യന്‍ വ്യാപാരികളുമായി സജീവമായി രംഗത്തുണ്ടായിരുന്ന വ്യക്തിത്വമായിരുന്നു ഹുസ്സന്‍ മരക്കാര്‍.തുടര്‍‌ന്നുള്ള പരമ്പരയില്‍ ബീരാവു മരക്കാറും പിതാ മഹാന്മാരുടെ സരണിയില്‍ തന്നെ തുടര്‍‌ന്നു.പതിനാറ്‌ പതിനേഴ്‌ നൂറ്റാണ്ടുകളില്‍ ഇവരുടെ പിന്മുറക്കാരായ ഉസ്സാംബി വീരാന്‍ എന്ന്‌ വിളിക്കപ്പെട്ടിരുന്ന ഹുസ്സൈന്‍ ബീരാവു,ഇബ്രാഹീം തുടങ്ങിയവരുടെ പരമ്പര പതിനെട്ടാം നൂറ്റാണ്ടിന്റെ ഒടുക്കത്തിലും പത്തൊമ്പതിന്റെ തുടക്കത്തിലും മേഖലയില്‍ പ്രസിദ്ധരായിരുന്നു.

ബ്രിട്ടീഷ്‌ രാജുമായി സഹകരിച്ചു പോന്നിരുന്ന ഇബ്രാഹീമിന്‌ ബ്രിട്ടീഷ്‌ രാജ്‌ പ്രതിനിധിയും ജില്ലാ ഭരണ സാരഥിയുമായ തുക്കുടി സാഹിബില്‍ നിന്നും പുരസ്‌കാരങ്ങളും പാരിതോഷികങ്ങളും ലഭിച്ചിട്ടുണ്ട്‌.പ്രദേശത്തെ പൗര പ്രമുഖനായ ഇബ്രാഹീം ക്രമേണ ഇമ്പാര്‍‌ക്ക്‌ എന്ന പേരിലാണ്‌ വിളിക്കപ്പെട്ടിരുന്നത്.ഇബ്രാഹീം അഥവാ ഇമ്പാര്‍‌ക്കിന്റെ മകനാണ്‌ ബാപ്പുട്ടി സാഹിബ്‌.പിന്നീട്‌ ബാപ്പുട്ടി സാഹിബിന്റെ പിതാവിന്റെ പേര്‍ ആദ്യം ചേര്‍‌ത്തു കൊണ്ട്‌ ഇമ്പാര്‍‌ക്ക്‌ ബാപ്പുട്ടി എന്ന്‌ വിളിക്കപ്പെട്ടു കൊണ്ടിരുന്നു.ബാപ്പുട്ടി സാഹിബിന്റെ മക്കളും ഇതേ രൂപത്തില്‍ പിതാമഹന്റെ പേര്‍ ആദ്യം ചേര്‍‌ത്തു കൊണ്ട്‌ വിളിക്കപ്പെടാന്‍ തുടങ്ങി.അങ്ങിനെയാണ്‌ ആദരണീയനായ കുഞ്ഞുമോന്‍ ഹാജി,ഇമ്പാര്‍‌ക്ക്‌ കുഞ്ഞുമോന്‍ എന്നു വിളിക്കപ്പെട്ടു പോന്നിരുന്നത്.

ചാവക്കാട്ടെ  സാമുഹ്യ, സാം‌സ്‌കാരിക രംഗത്ത് ദീർഘകാലം സജീവമായി പ്രവർത്തിക്കുകയും നിരവധിയാളുകളുമായി വ്യക്തി, സൗഹ്രദ ബന്ധങ്ങൾ കാത്തു സൂക്ഷിക്കുകയും ചെയ്‌തിരുന്ന വ്യക്തിത്തമാണ്‌ കുഞ്ഞിമോൻ ഹാജി.ചാവക്കാട്ടുകാർക്ക്  നഷ്ടപ്പെട്ടത്  നാടിന്റെ  സമ്പൂർണ്ണ ചരിത്രവും അതിന്റെ നാൾവഴികളും അറിയുന്ന വിജ്ഞാനിയെയാണ്‌.എന്ന വിലയിരുത്തല്‍ അക്ഷരാര്‍‌ഥത്തില്‍ ശരിയായിരുന്നു.

ബ്രിട്ടീഷ് ചരിത്ര കാലത്ത് തന്നെ താലൂക്ക് ആസ്ഥാനമായി മാറുന്നതിന് മുമ്പ്‌ ചാവക്കാട് കോടതികളും പോലീസും ഉണ്ടായിരുന്നെങ്കിലും ജനങ്ങളുടെ വിവിധ പ്രശ്നങ്ങളിൽ നീതിബോധത്തോടെ മധ്യസ്ഥനും മജിസ്‌ട്രേറ്റിനും തുല്യമായും പ്രവർത്തിച്ചിരുന്ന ഒരു നാട്ടു മൂപ്പന്റെ മൂത്ത പുത്രന്‍. 

കൊമ്പന്‍ മീശക്കാരനായ ഇമ്പാറക് ബാപ്പുട്ടി എന്ന കുപ്പായം ധരിക്കാത്ത ആഢ്യന്റെ മകന്‍. മേൽമുണ്ട് മാത്രം തോളിലിട്ട് അരയിൽ ആയുധവും തിരുകി വീര ശൂര ഭാവത്തിലുള്ള നാടുവാഴിയുടെ  പിന്‍‌ഗാമി.മഹിതമായ പാരമ്പര്യവും പ്രമാണിത്തവും ഒത്തിണങ്ങിയ നായകന്മാരായ പിതാ മഹാന്മാരുടെ  തിളക്കമാര്‍‌ന്ന കണ്ണിയിലെ  അരോഗ ദൃഡ ഗാത്രനായ  പുത്രന്‍ ഹാജി കുഞ്ഞുമോന്‍ ബാപ്പുട്ടി ഇമ്പാറക്‌.പിന്നീട് കൃഷിയിലും പൊതുപ്രവർത്തന മേഖലയിലും മുഴുകിയിരുന്ന അദ്ദേഹം ഒഴിവ് സമയങ്ങളിൽ അയോധന മുറകളുടെ പരിശീലനത്തിനും ശീക്ഷണത്തിനും നീക്കിവെച്ചിരുന്നു.
അഭ്യാസമുറകളിലും മർമ്മപ്രയോഗങ്ങളിലും പ്രഗത്ഭനായിരുന്നു.ദൂര ദേശങ്ങളിൽ നിന്നുള്ള പ്രഗത്ഭരും പ്രസിദ്ധരുമായ അഭ്യാസികളുമായും അയോധന മുറകളുടെ വിവിധ വശങ്ങള്‍ പരസ്‌പരം ചര്‍‌‌ച്ച ചെയ്യുകയും അവസരോചിതം വേദികള്‍ പങ്കിടുകയും ചെയ്യുമായിരുന്നു.
സ്വത സിദ്ധമായ ചിരിയുടെ അകമ്പടിയോടെ ഹാജി  വിട്ടേച്ചു പോയ ഓർമ്മകളുടെ ഹൃദയഹാരിയായ പീലിത്തണ്ടുകള്‍ തൊട്ടു തലോടി സമാശ്വസിക്കാന്‍ ശ്രമിക്കാമെന്ന അനുശോചന സന്ദേശങ്ങളായിരിക്കണം ഹാജിയുടെ മക്കള്‍‌ക്കും ബന്ധുക്കള്‍‌ക്കും ആശ്വസിക്കാനാകുന്ന ഘടകം.

ഒരു മാധ്യമ പ്രവര്‍‌ത്തകന്റെ വിശദീകരണം സാന്ദര്‍‌ഭികമായി ഓര്‍‌ത്തു പോകുന്നു.ആത്മീയമായും രാഷ്ട്രീയമായും ബന്ധപ്പെട്ട നേതാക്കളുമായി നിറഞ്ഞ ബന്ധമുള്ള ഇമ്പാര്‍‌ക്ക്‌ തറവാടിന്‌ പടിവാതിലുകളില്ല.മേഖലയില്‍ ഏറ്റവും തിരക്കുള്ള ചാവക്കാട് കുന്നംകുളം ഗുരുവായൂര്‍ റോഡിനോട് ചേര്‍ന്ന പുരയിടത്തിന് കന്മതിലും ഘന ഗം‌ഭീര വാതിലുകളും ഇല്ലെന്ന കാര്യം അധികപേരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.പ്രശ്‌ന പരിഹാര കേന്ദ്രം.ആര്‍ക്കും എപ്പോഴും കയറി ചെല്ലാവുന്ന ഭവനം.

മുന്‍ കാല ഗുരുവായൂർ ബ്ലോക്ക്‌ കോൺഗ്രസ്സ് കമ്മറ്റിയുടെ ട്രഷറര്‍ സ്ഥാനമൊക്കെ അലങ്കരിച്ചിരുന്നുവെങ്കിലും പിന്നീട്‌ പ്രത്യേകിച്ചൊരു രാഷ്ട്രീയ പാര്‍ട്ടിയിലും സജീവമായിരുന്നില്ല.അതിനാല്‍ ഏതു കക്ഷി പക്ഷ  രാഷ്‌ട്രീയക്കാരോടുമുള്ള വിമര്‍‌ശനങ്ങള്‍ ആക്ഷേപ ഹാസ്യത്തിലൂടെ തന്നെ വിശദീകരിക്കാന്‍ അദ്ദേഹത്തിനു നിഷ്‌പ്രയാസം സാധിക്കുമായിരുന്നു.

നാട്ടറിവുകളുടെ ഭണ്ഡാരമായിരുന്നു അദ്ദേഹം. ചരിത്രമായാലും ഭൂമി ശാസ്ത്രമായലും മൃഗ, പക്ഷി ശാസത്രമായാലും വിഷയങ്ങളില്‍ അദ്ദേഹത്തിന് അഗാധമായ അറിവുണ്ടായിരുന്നു. ദീര്‍ഘകാലമായി വാര്‍ദ്ധക്ക്യ സംബന്ധമായ അസുഖങ്ങളാല്‍ വീട്ടില്‍ തന്നെ വിശ്രമത്തിലായിരുന്നതിനാല്‍ വെള്ളിയാഴ്ച്ചകളിലൊഴികെ പുറത്തു പോകാത്ത അദ്ദേഹത്തെ പുതിയ തലമുറക്ക് അധികം അറിയില്ല.എന്നാല്‍ ചാവക്കാടിനെ സംബന്ധിച്ചിടത്തോളം അതിന്റെ ചരിത്രത്തിലെ സജീവമായ ഒരു കണ്ണിയാണ് കുഞ്ഞിമോന്‍ സാഹിബിന്റെ വേര്‍പാടോടെ പൊട്ടിപ്പോയത്.

2018 ലെ ഒരു ഞായറാഴ്‌ചയില്‍ നിന്നും 2023 ലെ ഒരു ശനിയാഴ്‌‌ച ദുരം കൊണ്ട്‌ മാസ്‌മരികമായ 5 ആണ്ട്‌ തികച്ചിരിക്കുകയാണ്‌ ഹാജി.അതെ, പ്രിയപ്പെട്ടവരെയൊക്കെ അനാഥമാക്കി കടന്നു പോയ സ്‌നേഹാദരണീയനായ തറവാട്ട്‌ കാരണവര്‍‌ക്ക്‌ പ്രാര്‍‌ഥനയോടെ ഇമ്പാര്‍ക്ക്‌ കുടും‌ബം.
Share:

Manjiyil

Manjiyil
Manjiyil

Imbark Baputty

Imbark Baputty

Popular Posts

Contact

Name

Email *

Message *

Copyright © Haji Kunjimon Imbark | Powered by Blogger Design by PWT | Blogger Theme by NewBloggerThemes.com