പടിയിറങ്ങിയ ഇമ്പാര്‍ക്ക് കുഞ്ഞു മോന്‍ ഹാജി അഥവാ പറഞ്ഞാല്‍ തീരാത്ത ചരിത്ര വിശേഷം...
ഇനിയില്ല, ആ സ്നേഹ നിർഭരസാമീപ്യം... നാട്ടറിവിന്റെയും തലമുറകളുടെ അകലങ്ങളില്ലാതെ കുടുംബ ബന്ധങ്ങളേയും സമൂഹത്തേയും നെഞ്ചോട് ചേർത്ത കർമ്മ ഭടന് നാടും കുടുംബവും കണ്ണീരോടെ വിട പറഞ്ഞിട്ട് നാൽപ്പത് നാളുകൾ തികയുന്നു...
അദ്ദേഹത്തിന്റെ വിയോഗത്തോടെ ചാവക്കാട്ടുകാർക്ക് നഷ്ടപ്പെട്ടത് നാടിന്റെ സമ്പൂർണ്ണ ചരിത്രവും അതിന്റെ നാൾവഴികളും അറിയുന്ന വിജ്ഞാനിയെയാണ്. സാംസ്കാരിക സാമൂഹിക രംഗത്തും സജീവമായിരുന്ന നാളുകളിൽ ചാവക്കാട് മേഖലയിൽ നിറസാന്നിധ്യമായിരുന്നു കുഞ്ഞിമോന്‍ക്ക.
മുൻകാല പത്രപ്രവർത്തകനും ചാവക്കാട് പ്രസ് ക്ലബ്ബിന്റെ സ്ഥാപകരിൽ ഒരാളുമായിരുന്നു അദ്ദേഹം.ഏറെ കാലം ചാവക്കാട് ഫർക്ക ടാക്സി യൂണിയൻ പ്രസിഡന്റും ഉപദേഷ്ടാവും ആയിരുന്നു .മുൻകാല ബ്ലോക്ക് കോൺഗ്രസ് ട്രഷററും ചാവക്കാട് എം.എസ്.എസ്സിന്റെ പ്രസിഡന്റും ഏറെ കാലം മുതുവട്ടൂർ മഹല്ല് വൈസ് പ്രസിഡന്റും ഓവുങ്ങൽ പള്ളി മദ്രസ്സ പ്രവര്‍ത്തക സമിതിയില്‍ സെക്രട്ടറി ആയും പ്രവർത്തിച്ചിട്ടുണ്ട്.
ബ്രിട്ടീഷ് ചരിത്ര കാലത്ത് തന്നെ താലൂക്ക് ആസ്ഥാനമായി മാറുന്നതിന് മുമ്പ് ചാവക്കാട് കോടതികളും പോലീസും ഉണ്ടായിരുന്നെങ്കിലും ജനങ്ങളുടെ വിവിധ പ്രശ്നങ്ങളിൽ നീതിബോധത്തോടെ മധ്യസ്ഥനും മജിസ്‌ട്രേറ്റിനു തുല്യമായും പ്രവർത്തിച്ചിരുന്ന ഒരു നാട്ടു മൂപ്പന്റെ മൂത്ത പുത്രന്‍.
കൊമ്പന്‍ മീശക്കാരനായ ഇമ്പാറക് ബാപ്പുട്ടി എന്ന കുപ്പായം ധരിക്കാത്ത ആഢ്യന്റെ മകന്‍. മേൽമുണ്ട് മാത്രം തോളിലിട്ട് അരയിൽ ആയുധവും തിരുകി വീര ശൂര ഭാവത്തിലുള്ള നാടുവാഴിയുടെ പിന്‍ഗാമി.മഹിതമായ പാരമ്പര്യവും പ്രമാണിത്തവും ഒത്തിണങ്ങിയ നായകന്മാരായ പിതാ മഹാന്മാരുടെ തിളക്കമാര്‍ന്ന കണ്ണിയിലെ അരോഗ ദൃഡ ഗാത്രനായ പുത്രന്‍ .ഹാജി കുഞ്ഞുമോന്‍ ബാപ്പുട്ടി ഇമ്പാറക്.പിന്നീട് കൃഷിയിലും പൊതുപ്രവർത്തന മേഖലയിലും മുഴുകിയിരുന്ന അദ്ദേഹം ഒഴിവ് സമയങ്ങളിൽ അയോധന മുറകളുടെ പരിശീലനത്തിനും ശീക്ഷണത്തിനും നീക്കിവെച്ചിരുന്നു.
അഭ്യാസമുറകളിലും മർമ്മപ്രയോഗങ്ങളിലും പ്രഗത്ഭനായിരുന്നു.ദൂര ദേശങ്ങളിൽ നിന്നുള്ള പ്രഗത്ഭരും പ്രസിദ്ധരുമായ അഭ്യാസികളുമായും അയോധന മുറകളുടെ വിവിധ വശങ്ങള്‍ പരസ്‌പരം ചര്‍ച്ച ചെയ്യുകയും അവസരോചിതം വേദികള്‍ പങ്കിടുകയും ചെയ്യുമായിരുന്നു.
സ്വത സിദ്ധമായ ചിരിയുടെ അകമ്പടിയോടെ ഹാജി വിട്ടേച്ചു പോയ ഓർമ്മകളുടെ ഹൃദയഹാരിയായ പീലിത്തണ്ടുകള്‍ തൊട്ടു തലോടി സമാശ്വസിക്കാന്‍ ശ്രമിക്കാം.പ്രാര്‍ഥനകളോടെ..