ഈയിടെ വിടപറഞ്ഞ മുത്തു ബീവി ഇമ്പാറകിനെ അഥവാ മുബാറകിന്റെ പ്രിയപ്പെട്ട മുത്തയാത്തയെ മുബാറക് ഇമ്പാറക് ഓര്‍ത്തെടുക്കുന്നു.
----------------------:-
പിതാവിന്റെ ഇളയ സഹോദരി മുത്തു ബീവി.ഞങ്ങളുടെ പ്രിയപ്പെട്ട അമ്മായി മുത്തയാത്ത. എന്നെക്കാള്‍ അഞ്ചോ ആറോ വയസ്സ് അധികമുണ്ടായിരിയ്‌ക്കും.
----------------------:-
പിതാവിന്റെ ഇളയ സഹോദരി മുത്തു ബീവി.ഞങ്ങളുടെ പ്രിയപ്പെട്ട അമ്മായി മുത്തയാത്ത. എന്നെക്കാള്‍ അഞ്ചോ ആറോ വയസ്സ് അധികമുണ്ടായിരിയ്‌ക്കും.
ബാല്യകാലത്ത് സ്‌കൂളിലും മദ്രസ്സയിലും ഞങ്ങളുടെ അംഗരക്ഷക.കുസൃതിയില്‍ തരിമ്പും കുറവില്ലാത്ത ഞങ്ങളെ പരിപാലിക്കാനും പരിചരിക്കാനും അത്ര എളുപ്പമൊന്നും അല്ലായിരുന്നു.അവരെ ശുണ്ഠി പിടിപ്പിക്കാന്‍ മാത്രമായി ചെയ്യുന്ന പലവേലകളും പാവം മുത്തയാത്തയെ കരയിപ്പിക്കാന്‍ പോലും കാരണമാകാറുണ്ട്.അവര്‍ മണ്‍മറഞ്ഞിരിക്കുന്നു.പൂത്തുലഞ്ഞ ആപൂമരം ഓര്‍മ്മയായിരിക്കുന്നു.ഇല പൊഴിഞ്ഞ പൂമരത്തില്‍ മുത്തു മണിപോലെ തൂങ്ങി നില്‍ക്കുന്ന മഞ്ഞു കണം പോലെ.സ്‌നേഹ നിധിയായ മുത്തയാത്ത.
തീരെ സഹികെടുമ്പോള്‍ വടിയെടുത്ത് ഭീഷണിപ്പെടുത്തി ഓടി വരുന്നതും സമര്‍ഥമായി ഞങ്ങള്‍ കുസൃതികള്‍ രക്ഷപ്പെടുന്നതും ഇന്നലെ കഴിഞ്ഞ ചിത്രം പോലെ മനസ്സില്‍ തിങ്ങി വിങ്ങി നില്‍ക്കുന്നു.ഇനി മരിക്കാത്ത ഓര്‍മ്മകള്‍ മാത്രം ബാക്കി.അവരുടെ വേർപാട് നെഞ്ചിനകത്ത് വിവരണാതീതമായ വേവും നോവുമായി എരിഞ്ഞു കൊണ്ടിരിക്കുന്നു.പ്രതേകിച്ച് പ്രവാസ ജീവിതത്തിന്റെ ഏകാന്തതയെ വല്ലാതെ കൂടുതല്‍ മൂകമാക്കുന്നു.
യാത്രയില്‍ വാഹനത്തില്‍ ഇരുന്നു ഈ കുറിപ്പെഴുതുമ്പോൾ ചാലിട്ടൊഴുകുന്ന കണ്ണീര്‍ കറുത്ത കണ്ണടയുടെ മറവില്‍ ഒലിച്ചുണങ്ങുന്നു.ജീവിത യാത്രയില്‍ കൂടുതൽ സ്‌നേഹിക്കുന്നവർ വിടപറഞ്ഞു പോകുമ്പോൾ അതിനൊന്നും പകരക്കാരെ കണ്ടെത്തുവാൻ കഴിയുന്നില്ല.നമുക്ക് ചുറ്റും ദിനേന ഓരോരുത്തരും അണിയറയിലേയ്‌ക്ക് മണ്ണറയിലേയ്‌ക്ക് കൂടുമാറിക്കൊണ്ടിരിക്കുന്നു.ഒരു ദിവസം നമ്മുടെ ഊഴവും വന്നണയുക തന്നെ ചെയ്യും.ഈ സത്യത്തെ അംഗീകരിക്കുകയും ഒരുങ്ങുകയും എന്നതായിരിക്കണം ബുദ്ധിയുള്ളവര്‍ക്ക് കരണീയം.സര്‍വ്വലോക പരിപാലകനായ നാഥന്‍ നാളെ അവരേയും നമ്മെ ഏവരേയും സ്വര്‍ഗ്ഗ പൂങ്കാവനത്തില്‍ ഒരുമിച്ച് കൂട്ടുമാറാകട്ടെ.. ആമീന്‍..
പ്രാർത്ഥനയോടെ
മുബാറക് ഇമ്പാറക്